വിമാന യാത്രയ്ക്കിടെ ജാവലിനുകൾ തകർന്നു; ഏഷ്യൻ ഗെയിംസിനു തൊട്ടുമുമ്പ് രുമേഷ് പതിരഗെയ്ക്ക് കനത്ത തിരിച്ചടി
ശ്രീലങ്കയുടെ ജാവലിൻ താരം രുമേഷ് പതിരഗെയുടെ ജാവലിൻ വിമാനയാത്രക്കിടെ തകർന്നു.

കൊളംബോ: ഏഷ്യൻ ഗെയിംസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, ശ്രീലങ്കയുടെ ജാവലിൻ താരം രുമേഷ് പതിരഗെയ്ക്ക് കനത്ത തിരിച്ചടി. താരത്തിന്റെ മൂന്ന് ജാവലിനുകൾ വിമാന യാത്രയ്ക്കിടെ തകർന്നു. ഹംഗറിയിൽ നടന്ന വേൾഡ് അത്ലറ്റിക്‌സ് അൾട്ടിമേറ്റ് ചാമ്പ്യൻഷിപ്പിലെ വിജയത്തിന് ശേഷം ടർക്കിഷ് എയർലൈൻസ് വിമാനത്തിൽ ശ്രീലങ്കയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. സമീപകാലത്ത് തുടർച്ചയായി 90 മീറ്ററിലധികം ദൂരത്തേക്ക് ജാവലിൻ പായിച്ചിട്ടുള്ളയാളായ രുമേഷ് പതിരഗെ, ഇത്തവണത്തെ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുമെന്ന് ഉറച്ച പ്രതീക്ഷയുള്ള താരമാണ്.
ഈ സീസണിൽ 90 മീറ്ററിലധികം ദൂരം എറിയാൻ പതിരഗെ ഉപയോഗിച്ച മൂന്ന് പ്രധാന ജാവലിനുകളാണ് വിമാനയാത്രയിൽ തകർന്നത്. ഹംഗേറിയൻ കമ്പനിയായ 'ജാവെൽ ഇൻ ലിമിറ്റഡ്' നിർമിക്കുന്ന പ്രത്യേക നെമെത് ജാവലിനുകളാണ് 23-കാരനായ പതിരഗെ ഉപയോഗിക്കുന്നത്. ഒരു ലക്ഷം രൂപയിലധികം വിലവരുന്നതാണ് ഓരോ ജാവലിനുകളും. 1976-ലെ മോൺട്രിയൽ ഒളിമ്പിക്‌സിലെ സ്വർണമെഡൽ ജേതാവ് മിക്ലോസ് നെമെത് 1987-ൽ സ്ഥാപിച്ചതാണ് ഈ കമ്പനി.


